കോഴിക്കോട് : ജില്ലയിലെ വളയം ആയോടുമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരു മാസത്തിനിടെ ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം കണ്ണിരാഗത്ത് ദേവസ്യയുടെ ഇഞ്ചിക്കൃഷിയിടം പൂർണമായും നശിപ്പിച്ചു. ഇതിന് പുറമേ മരച്ചീനി, ചേമ്പ്, കമുക് തുടങ്ങിയവയും നശിപ്പിച്ചാണ് ആനക്കൂട്ടം കാടുകയറിയത്.
കാട്ടാന ഇറങ്ങാതിരിക്കാൻ സ്‌ഥാപിച്ച വൈദ്യുതി വേലികൾ തകർത്താണ് ഇപ്പോൾ ആനക്കൂട്ടം പ്രദേശത്തിറങ്ങിയത്. രാത്രിസമയങ്ങളിൽ ഇറങ്ങുന്നതിനാൽ ഇവയെ തുരത്തുന്നതിനായി കർഷകർക്ക് യാതൊന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ തവണ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി തെങ്ങുകളും വാഴകളും നശിപ്പിച്ചിരുന്നു.
നിലവിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ വനം വകുപ്പ് അധികൃതർ ഇവിടേക്ക് എത്താറില്ല. കൃഷിയിടങ്ങളിൽ ആനകൾ വരുത്തിയ നാശനഷ്‌ടം അധികൃതരെ അറിയിക്കുമ്പോൾ നഷ്‌ടപരിഹാരത്തിനായി അപേക്ഷ നൽകാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഏറെക്കാലമായി നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്നും കർഷകർ വ്യക്‌തമാക്കുന്നുണ്ട്.
നിലവിൽ ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങുന്നത് ആളുകൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ട്. അതിർത്തികളിൽ സ്‌ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികളിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതും ആനകൾക്ക് വലിയ സൗകര്യമായിരിക്കുകയാണ്.
Read also : കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങളിൽ ഇളവുനൽകി ഡെൽഹി സർക്കാർ