ന്യൂഡെല്‍ഹി: തന്നേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണ് കെവി തോമസെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന കെ. വി. തോമസിന്റെ തീരുമാനത്തെ സ്വാഗതജം ചെയ്യുമെന്നും കെവി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും യെച്ചൂരി പ്രതികരിച്ചു.
അതേസമയം, കെവി തോമസിനെതിരായ നടപടിക്ക് ഹൈക്കമാൻഡ് അനുവാദം നൽകി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെവി തോമസിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്. നടപടി എടുക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡിന്റെ നിർദ്ദേശം ലഭിച്ചതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്‌തമാക്കി.
ഇടത് ക്യാമ്പിലേക്ക് ചേക്കേറാൻ തീരുമാനിച്ച കെവി തോമസിനെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ രണ്ട് തട്ടിലാണ് കോൺഗ്രസ് നേതൃത്വം. തൃക്കാക്കരയിൽ ഇടത് സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെവി തോമസിനെതിരെ ഉടൻ നടപടി വേണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. കെപിസിസി സ്വീകരിക്കുന്ന എന്ത് അച്ചടക്ക നടപടിയും അംഗീകരിക്കുമെന്ന് കെസി വേണുഗോപാൽ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്.
എന്നാൽ, നേതൃത്വത്തെ വെല്ലുവിളിച്ചു സിപിഐഎം വേദിയിൽ പിണറായി വിജയനെ പുകഴ്‌ത്തിയപ്പോൾ തന്നെ നടപടി എടുക്കേണ്ടതായിരുന്നു എന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പക്ഷം. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഇടതു സ്‌ഥാനാർഥിക്ക് വേണ്ടി കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. തുടർച്ചയായി നേതൃത്വത്തെ വെല്ലുവിളിക്കുന്ന കെവി തോമസിനെതിരെ നടപടി വൈകുന്നത് തെറ്റായ സന്ദേശം നൽകുന്നുവെന്നും നേതാക്കൾ അഭിപ്രായപെടുന്നുണ്ട്.
Read Also: മഹിന്ദ രാജപക്‌സെ ഇന്ത്യയിലേക്ക് കടന്നു; വ്യാജ പ്രചാരണമെന്ന് വിശദീകരണം