കൊളംബോ: രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അടക്കമുള്ള നേതാക്കൾ ഇന്ത്യയിലേക്ക് കടന്നതായി വ്യാപക പ്രചാരണം. രാജപക്‌സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ് ഇത്തരം പ്രചാരണങ്ങൾ ശക്‌തമായത്.
എന്നാൽ, ശ്രീലങ്കൻ നേതാക്കൾ ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. ഇന്ത്യ ശ്രീലങ്കയിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അഭയം നൽകിയിട്ടില്ലെന്നും യാതൊരു അടിസ്‌ഥാനമില്ലാത്ത വാർത്തകളാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച പുലർച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവിക താവളത്തിലേക്കാണ് പോയതെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രക്ഷോഭകർ അവിടെ വളഞ്ഞിരുന്നു. മഹിന്ദ രാജപക്‌സെ നാട് വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകർ വളഞ്ഞു. സൈന്യം ഏറെ പണിപ്പെട്ടാണ് മഹിന്ദ രാജപക്‌സെയും കുടുംബത്തെയും പ്രക്ഷോഭകാരികളുടെ പിടിയിൽ പെടാതെ ടെംപിൾ ട്രീസ് ഔദ്യോഗിക വസതിക്ക് പുറത്തെത്തിച്ചത്.
പ്രതിഷേധക്കാർക്കെതിരെ കൊളംബോ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു. പ്രധാന റോഡുകളിൽ ടാങ്കുകളും സൈനിക വാഹനങ്ങളും നിരന്നിട്ടുണ്ട്. ശ്രീലങ്കയിലെ നിലവിലെ സ്‌ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കയുണ്ടെന്നും യുഎസ് പ്രതികരിച്ചു. അക്രമസംഭവങ്ങളിൽ എട്ട് പേർ മരിച്ചതോടെ പട്ടാളത്തിനും പോലീസിനും പോലീസിനും പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ അടിയന്തരാവസ്‌ഥ അധികാരം നൽകി.
Most Read: കെവി തോമസ് കോണ്‍ഗ്രസിലില്ല, പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കും; കെ സുധാകരന്‍