ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ പേര് കണ്ടുവെക്കുന്നവരാണ് പലരും. അച്ഛനും അമ്മയും തമ്മിൽ പേരിനെ ചൊല്ലി ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് തങ്ങളുടെ പൊന്നോമനയെ മാതാപിതാക്കൾ പേര് ചൊല്ലി വിളിക്കുന്നത്. നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേരുകൾ അടക്കം ഒന്നിലേറെ പേരുകൾ നൽകാറുണ്ട്. എന്നാൽ, ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ ഒരു കുഞ്ഞിന് പേരിടണമെങ്കിൽ 7 ലക്ഷം രൂപയെങ്കിലും കയ്യിൽ വേണം. ഞെട്ടേണ്ട! സംഗതി സത്യമാണ്.
33കാരിയായ ഹംഫ്രി എന്ന പ്രൊഫഷണൽ ബേബി നെയിമർ യുവതിക്ക് ഒരു പേരിടലിന് ലഭിക്കുന്നത് ലക്ഷങ്ങളാണ്. 10,000 ഡോളർ (7.6 ലക്ഷം രൂപ) വരെ നൽകാൻ തയ്യാറായാണ് ചില മാതാപിതാക്കൾ ഹംഫ്രിയെ സമീപിക്കുന്നത്. ഒരു ലക്ഷം മുതലാണ് ഹംഫ്രി ഫീസ് ഈടാക്കുന്നത്. ഏറ്റവും പ്രചാരമുള്ള പേരുകളാണ് താൻ കുഞ്ഞുങ്ങൾക്ക് നൽകുന്നതെന്ന് ഹംഫ്രി അവകാശപ്പെടുന്നു. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളുടെയും അഭിലാഷങ്ങളുടെയും അടയാളമായാണ് താൻ പേരുകൾ നൽകുന്നതിനും യുവതി പറയുന്നു.
കഴിഞ്ഞ വർഷം നൂറിലേറെ കുട്ടികൾക്കാണ് ഹംഫ്രി പേര് നൽകിയത്. 1500 ഡോളർ (1,14,497.40 രൂപ) മുതൽ 10000 ഡോളർ (7,63,316 രൂപ) വരെ വിലവരുന്ന പേരുകൾ ഹംഫ്രിയുടെ പക്കലുണ്ട്. സൗകര്യം പോലെ മാതാപിതാക്കൾക്ക് ഇവ തിരഞ്ഞെടുക്കാം. മാതാപിതാക്കൾക്കായി പ്രത്യേക ചോദ്യാവലികൾ തയ്യാറാക്കി കുടുംബപ്പേരടക്കം പരിഗണിച്ചാണ് ഒരു പേര് ഹംഫ്രി റെഡിയാക്കുന്നത്.
2015ൽ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വെറൈറ്റി ജോലിക്ക് ഹംഫ്രി തുടക്കം കുറിച്ചത്. കുഞ്ഞുങ്ങളുടെ പേരും അവയുടെ അർഥങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ജനപ്രീതി നേടുകയായിരുന്നു. ഇങ്ങനെയാണ് ആവശ്യക്കാർ ഹംഫ്രിയെ തേടിയെത്തുന്നത്. വെറുതേ പേര് പറഞ്ഞ് കൊടുക്കുന്നത് കൊണ്ട് നേട്ടമില്ലെന്ന് മനസിലാക്കിയ ഹംഫ്രി 2018ഓടെയാണ് ‘പേരിടൽ ജോലി’ പ്രൊഫഷൻ ആക്കി മാറ്റിയത്. ഇതോടെ കയ്യിലെത്തിയതോ ലക്ഷങ്ങളും.
തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ വരെ ബേബി നെയിമറെ ആശ്രയിക്കേണ്ടി വരുന്ന മാതാപിതാക്കളെ മടിയൻമാരെന്നും പണത്തിന്റെ അഹങ്കാരം കൊണ്ടാണെന്നും സോഷ്യൽ മീഡിയ പുച്ഛിക്കാറുണ്ടെങ്കിലും അവർ തങ്ങളുടെ കുഞ്ഞിന് വേണ്ടി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നവരാണെന്നാണ് ഹംഫ്രിയുടെ പക്ഷം. താൻ കുഞ്ഞുങ്ങൾക്ക് നൽകിയ പേരുകൾ പരസ്യമാക്കാൻ ഹംഫ്രി തയ്യാറല്ല. ഇത് തന്റെ ജോലിയെ ബാധിക്കുമെന്നാണ് യുവതിയുടെ ആശങ്ക.
Most Read: ‘പടച്ചോനേ ഇങ്ങള് കത്തോളീ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക്-