തിരുവനന്തപുരം: കെവി തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്‌നമില്ലെന്ന് പറഞ്ഞ കെപിസിസി പ്രസിഡണ്ട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടിയുറപ്പെന്നും വ്യക്‌തമാക്കി.
‘കെവി തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. അദ്ദേഹം ഇടതു മുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ. അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്‌നമാണുള്ളത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവർ എവിടെ പോയാലും എന്തു പ്രശ്‌നമാണുള്ളത്’, കെപിസിസി പ്രസിഡണ്ട് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടയില്‍ നിന്ന് പുറത്താക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. അദ്ദേഹം എഐസിസി മെമ്പര്‍ ആയതുകൊണ്ട് ആ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഹൈക്കമാന്‍ഡിനോട് കെവി തോമസിനെ പുറത്താക്കുന്ന കാര്യം ആവശ്യപ്പെടുമെന്നും സുധാകരൻ വ്യക്‌തമാക്കി.
സാങ്കേതികമായി മാത്രം കെവി തോമസ് പാര്‍ട്ടിക്ക് പുറത്തല്ല. എന്നാല്‍, സാങ്കേതികമായി പാര്‍ട്ടിക്ക് അകത്തുമല്ല. തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ കെവി തോമസിന് ഒരു പ്രസക്‌തിയുമില്ല. ഇടതുമുന്നണിക്ക് വേണ്ടി അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എന്തു നടപടി വേണമെന്ന കാര്യം ആലോചിക്കും. തിരഞ്ഞെടുപ്പില്‍ ഒരു ചെറി സ്വാധീനം പോലും ചെലുത്താന്‍ കെവി തോമസിന് കഴിയില്ല.
എല്‍ഡിഎഫിനൊപ്പമെന്ന കെവി തോമസിന്റെ തോന്നിച്ച ഇപ്പോഴത്തെ തോന്നിച്ചയാണ്. മുന്‍പ് തോന്നിയിട്ടില്ല, കോണ്‍ഗ്രസിന്റെ എംപിയും കോണ്‍ഗ്രസിന്റെ മന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെ ആയിരുന്നപ്പോള്‍ സിപിഐഎമ്മിന്റെ വികസനത്തോട് അദ്ദേഹത്തിന് പ്രേമമുണ്ടായിട്ടില്ല. ഇപ്പോഴുണ്ടായത് പുതിയ പ്രേമമാണ്. അതാണ് ഇവിടെ പ്രശ്‌നം. ആ പ്രേമത്തെയാണ് തങ്ങള്‍ എതിര്‍ത്തത്. എന്നാല്‍ അപ്പോഴും ഇപ്പോഴും ആ പ്രേമം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം കൊണ്ടു നടക്കട്ടെ. അത് അദ്ദേഹത്തിന്റെ താല്‍പര്യമാണ്; കെ സുധാകരന്‍ പരിഹസിച്ചു.
അതേസമയം കെവി തോമസിനെതിരെ നിലവില്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം അതുസംബന്ധിച്ച കാര്യം ആലോചിക്കുമെന്നും തൃക്കാക്കരയില്‍ ഒരു ത്രികോണ മൽസരത്തിനും സാധ്യതയില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: കെഎസ്ആർടിസി ശമ്പളപ്രതിസന്ധി; വിവിധ സംഘടനകൾ ഇന്ന് യോഗംചേരും