പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മണ്ണാർക്കാട് താലൂക്കിൽ 50 വീടുകൾ തകർന്നു. തെങ്കര പഞ്ചായത്തിലെ കൈതച്ചിറ കുന്നത്ത് വീട്ടിൽ സുബൈറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു. നെച്ചുള്ളി ആവണക്കുന്ന് മാടത്തിങ്കൽ അലിയുടെ വീട് പുളിമരം വീണ് തകർന്നു. അഞ്ച് കുട്ടികളടക്കം വീട്ടിലുണ്ടായിരുന്ന പത്തുപേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അതേസമയം കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ചങ്ങലീരിക്കടവിലെ കോസ്‌വേയിൽ വെള്ളം കയറി പൊമ്പ്ര പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ വീശിയടിച്ച കാറ്റിൽ മരം വീണ് വൈദ്യുതിലൈനുകൾ പൊട്ടിവീണു. ഈ മേഖലയിലെ വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.
കോട്ടോപ്പാടം-മൂന്ന് വില്ലേജിൽ 11 കെ.വി. വൈദ്യുതലൈനിന് മുകളിൽ മരം വീണ് വൈദ്യുതിബന്ധം നിലച്ചു. അരിയൂർ പാലത്തിന് സമീപം മരം വീണ് ഗതാഗതം നിലച്ചിരുന്നു. പിന്നീട് പോലീസ്, അഗ്നിശമനസേന, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ എന്നിവരെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കഷായപ്പടിയിലും മരം വീണ് പള്ളിക്കുന്ന്- മൈലാംപാടം പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു.
Note: This is a demo news content for trail run purpose