ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് കർണാടകയിൽ പത്താം ക്‌ളാസ് ബോർഡ് പരീക്ഷ എഴുതാൻ കഴിയാതെ 22,063 വിദ്യാർഥിനികൾ. കൽബുർഗി ജില്ലയിൽ നിന്നുള്ള വിദ്യാർഥിനികളാണ് പരീക്ഷ എഴുതാത്തവരിൽ ഭൂരിഭാഗവും.
സംസ്‌ഥാനത്ത് ആകെ 8,69,399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ ഇവർക്ക് പുനഃപരീക്ഷക്ക് അവസരം ഉണ്ടാകില്ലെന്നും സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനത്തെ കർണാടക ഹൈക്കോടതിയും അനുകൂലിച്ചതോടെയാണ് വിദ്യാർഥിനികൾക്ക് വെല്ലുവിളിയായത്.
കർണാടകയിൽ മാർച്ച് 28ആം തീയതി ആരംഭിച്ച പത്താം ക്‌ളാസ് പരീക്ഷ ഈ മാസം 11ആം തീയതിയാണ് അവസാനിക്കുക. അതേസമയം തന്നെ സംസ്‌ഥാനത്തെ ഗദാഗ് ജില്ലയിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ച സംഭവത്തിൽ 7 അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ച വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് അധ്യാപകർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
Read also: വിശാല മതേതര കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി