കൽപറ്റ: ഓണത്തിന് വിഷരഹിത നാടൻ പച്ചക്കറി ന്യായ വിലക്ക് ലഭ്യമാക്കുന്നതിന് കൃഷിവകുപ്പും അനുബന്ധ സ്‌ഥാപനങ്ങളും ചേർന്ന് ജില്ലയിൽ 47 ഓണ ചന്തകൾ തുറക്കും.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 37 ചന്തയും വിഎഫ്‌പിസികെ, ഹോർട്ടി കോർപ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് ചന്ത വീതവും എല്ലാ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കും. 17 മുതൽ 20 വരെയാണ് ഓണവിപണികൾ.
വിപണി സംഭരണ വിലയേക്കാൾ 10 ശതമാനം അധിക തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് വിപണനം നടത്തുക. ജൈവരീതിയിൽ ഉൽപാദിപ്പിച്ച കാർഷിക വിളകൾക്ക് 20 ശതമാനം അധികവില നൽകി 10 ശതമാനം കുറവിൽ വിൽക്കും.
പ്രാദേശികമായി കർഷകർ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറി ഓരോ വിപണിയിലും സംഭരിക്കും. പ്രാദേശികമായി ലഭ്യമല്ലാത്ത പച്ചക്കറി ഹോർട്ടി കോർപ്പിൽനിന്ന് സംഭരിച്ച് വിതരണം ചെയ്യും. ഹോർട്ടികോർപ് 43 ടൺ പച്ചക്കറി ഓണവിപണിയിലൂടെ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
Read Also: മാനസ കൊലപാതകം; അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കസ്‌റ്റഡിയിൽ വാങ്ങും