തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴി ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയെ കൊലപ്പെടുത്തി, രാഖിൽ ജീവനൊടുക്കിയ സംഭവത്തിൽ തോക്ക് നൽകിയതിന് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കോടതി അപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ ഇവരെ ഇന്ന് കസ്‌റ്റഡിയിൽ ലഭിച്ചേക്കും.
ബിഹാർ സ്വദേശികളായ സോനുകുമാർ മോദി(22), മനേഷ് കുമാർ വർമ(21) എന്നിവരെയാണ് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി കസ്‌റ്റഡിയിൽ വാങ്ങുന്നത്. പ്രതികളെ കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് ബിഹാറിൽ നിന്നും പ്രത്യേക സംഘം കേരളത്തിൽ എത്തിച്ചത്. തുടർന്ന് ഇവരെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അതിനാൽ വിശദമായ ചോദ്യം ചെയ്യലിന് അവസരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഇവരെ കസ്‌റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികളിൽ നിന്നും പ്രാഥമികമായി ലഭിച്ച മൊഴികളൊന്നും പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. നായാട്ടിന് വേണ്ടിയാണ് രാഖിൽ തങ്ങളിൽ നിന്ന് തോക്ക് വാങ്ങിയതെന്നും, കൊലപാതകം നടന്ന വിവരം അറിയില്ലെന്നുമാണ് പ്രതികൾ വ്യക്‌തമാക്കിയത്. എന്നാൽ നായാട്ടിന് പിസ്‌റ്റൾ ഉപയോഗിക്കാത്തതിനാൽ തന്നെ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
Read also: കൂടുതൽ പ്രദേശങ്ങൾ അടച്ചിട്ടേക്കും; മദ്യം വാങ്ങാൻ വാക്‌സിൻ രേഖ; മാളുകൾ ഇന്ന് മുതൽ