ഹൈദരാബാദ് : നെഹ്‌റു സുവോളജിക്കൽ പാർക്കിലെ സിംഹങ്ങളിൽ കോവിഡ് പടർന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വ്യക്‌തമാക്കി കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്കിടയിൽ പടർന്നത് സാർസ്-കോവ്2 എന്ന വൈറസ് ആണെന്നും, ഇത് മനുഷ്യരിലേക്ക് പടരില്ലെന്നും വനംവകുപ്പ് അറിയിച്ചു. ഹൈദരാബാദിലെ മൃഗശാലയിൽ 8 ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
സിംഹങ്ങൾക്കിടയിൽ പടർന്നത് കോവിഡ് വൈറസാണെന്ന രീതിയിലുള്ള വാർത്തകൾ ഇതിനോടകം തന്നെ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടിയ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചെന്നും, വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ്2 എന്ന വൈറസാണ് ബാധിച്ചതെന്ന് സ്‌ഥിരീകരിക്കുകയും ചെയ്‌തെന്ന് വനംവകുപ്പ് വ്യക്‌തമാക്കി. കൂടാതെ മുൻകാലങ്ങളിലെ അനുഭവം വച്ച് ഈ വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നും വനംവകുപ്പ് കൂട്ടിച്ചേർത്തു.
മൃഗശാലയിലെ നാല് ആൺ സിംഹങ്ങൾക്കും, നാല് പെൺ സിംഹങ്ങൾക്കുമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. നിലവിൽ വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്‌തിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്.
Read also : വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത് ഇഎം അഗസ്‌തി