മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ ജാമ്യാപേക്ഷ തള്ളി. കോട്ടക്കല്‍ സ്‌റ്റേഷനിലെ എഎസ്ഐ രചീന്ദ്രൻ (53), സീനിയർ സിവിൽ പോലീസ് സജി അലക്‌സാണ്ടർ (49) എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം കോടതി തള്ളിയത്. കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരി വസ്‌തുക്കൾ മറിച്ചു വിറ്റതിന് കഴിഞ്ഞ ആഴ്‌ചയാണ് ഇവരെ പിടികൂടിയത്.
അതേസമയം, ഇവർക്ക് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് മജിസ്‌ട്രേറ്റ് ആൻമേരി കുര്യാക്കോസ് ജാമ്യാപേക്ഷ തള്ളിയത്. കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഏതാനും മാസം മുന്‍പാണ് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നമായ ഹാന്‍സ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് കോടതി നടപടിക്രമങ്ങള്‍ക്കിടെ വാഹനം വിട്ടുനല്‍കി. അതോടൊപ്പം പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാനും തീരുമാനമായി.
പക്ഷേ പിന്നീട് ഹാന്‍സ് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാന്‍സ് ഒന്നര ലക്ഷം രൂപയ്‌ക്ക് പോലീസുകാര്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്. പോലീസുകാര്‍ ഹാന്‍സ് മറിച്ചുവില്‍ക്കാന്‍ ഒരു ഏജന്റുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തെളിവുകള്‍ ലഭിച്ചതോടെ ഇരുവരെയും സസ്‌പെൻഡ് ചെയ്‌തു. അറസ്‌റ്റും രേഖപ്പെടുത്തി.