തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ ‘നോ ഐഡി-നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത് 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്നാണ് നിയമം.
2017 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും കോളേജ് വിദ്യാർഥികൾ ഉൾപ്പടെ ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തി മദ്യം വാങ്ങുന്നുവെന്നും വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നത്.
ബെവ്‌കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം. ഇത് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ മദ്യം നൽകാവൂ എന്നാണ് നിർദ്ദേശം. നിലവിൽ മുഖ്യമന്ത്രിയുടെ മുന്നിലാണ് ഫയലുള്ളത്. വിശദമായ ചർച്ചയ്‌ക്ക് ശേഷം അന്തിമതീരുമാനമെടുക്കും.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































