തിരുവനന്തപുരം: സംസ്‌ഥാനത്ത് നികുതി കുറച്ചു വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് നടപടികൾ ആരംഭിച്ച് സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാർ വൻകിട കമ്പനികൾക്ക് നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്‌ഥതല ചർച്ചകൾ പൂർത്തിയായെന്നും നികുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് പ്രതികരിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനം വരെ ആക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയ്യാറല്ല. 20 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിൽ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് ഈ വിഭാഗത്തിൽ വിൽക്കുക. ബിയറിൽ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിൽ ഉള്ളതിൽ കുറവുമായിരിക്കും.
ഐടി, ടൂറിസം മേഖലയുടെ വളർച്ചക്ക് ഈ മദ്യം കൂടി വേണമെന്ന അബ്‌കാരി നിയമത്തിൽ ഇതുകൂടി ചേർത്ത് ഒരു വർഷം മുൻപ് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, നികുതി നിശ്‌ചയിക്കാത്തത് കൊണ്ടാണ് കമ്പനികൾക്ക് വില തീരുമാനിക്കാൻ കഴിയാതിരുന്നത്. നിലവിൽ 400 രൂപക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251 ശതമാനവും 400ൽ താഴെയുള്ളതിന് 241 ശതമാനവുമാണ് നികുതി. പലഘട്ടങ്ങളിൽ മദ്യവില കൂടിയതോടെ 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്‌ഥാനത്ത് ഇപ്പോൾ വളരെ കുറവാണ്.
42.86 ശതമാനമാണ് സംസ്‌ഥാനത്ത് വിൽക്കുന്ന മദ്യത്തിലെ ആൽക്കഹോളിന്റെ അളവ്. പല സംസ്‌ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം ലഭ്യമാണെങ്കിലും ചിലയിടത്ത് മാത്രമാണ് നികുതിയിളവ് ഉള്ളത്. കമ്പനികൾക്ക് നികുതിയിളവ് തരപ്പെടുത്തിയ ശേഷം വീര്യം കൂടിയ മദ്യം ഇതിന്റെ മറവിൽ വിൽക്കുമെന്ന ആശങ്ക ചില ഉദ്യോഗസ്‌ഥർ പങ്കുവെച്ചിരുന്നു. കർണാടകയിലും ആന്ധ്രയിലും റെഡി ടു ഡ്രിങ്ക് എന്ന രീതിയിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പന ശാലകൾ നിലവിലുണ്ട്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം