പാലക്കാട്: പരിശോധനയ്ക്ക് പോയ തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങി. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ വനത്തിൽ കുടുങ്ങിയത്. കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് ഉൾവനത്തിൽ എത്തിയതായിരുന്നു സംഘം. പിന്നീട് വഴി തെറ്റുകയായിരുന്നു.
അതേസമയം, വാളയാർ വനമേഖലയിൽ എട്ട് കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കാട്ടിൽ കുടുങ്ങിയ സംഘത്തെ കണ്ടെത്താൻ ഇന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തും. പുലർച്ചെ ആറ് മണിയോടെ വാളയാർ ചാവടിപ്പാറയിൽ നിന്ന് ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്ന് മറ്റൊരു സംഘവും തിരച്ചിൽ ആരംഭിക്കും.
വനത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥർക്കായി പോലീസും വനംവകുപ്പും ആദിവാസികളും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം, കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. വാളയാറിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ ഇവർ അകപ്പെട്ട് പോയതാണെന്നും പോലീസ് പറഞ്ഞു.
Most Read: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പടിയിറങ്ങുന്നു






































