കീവ്: യുക്രൈനെതിരെ യുദ്ധം തുടങ്ങാൻ റഷ്യയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായ നാറ്റോ അംഗത്വത്തിന് വേണ്ടി ഇനി സമ്മർദ്ദം ചെലുത്തില്ലെന്ന് പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി. പിരിഞ്ഞുപോയ രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ പദവിയിൽ ‘ഒരു വിട്ടുവീഴ്ചക്ക്’ തയ്യാറാണെന്നും റഷ്യയെ അനുനയിപ്പിക്കുന്നതിനുള്ള നീക്കമെന്ന തരത്തിൽ സെലെൻസ്കി പറഞ്ഞു.
“യുക്രൈനെ അംഗീകരിക്കാൻ നാറ്റോ തയ്യാറല്ല. ഇക്കാര്യം മനസിലാക്കിയതിന് ശേഷം ഞങ്ങൾ അക്കാര്യത്തിൽ ശാന്തരായി. വിവാദപരമായ കാര്യങ്ങളെയും റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും നാറ്റോ സഖ്യം ഭയപ്പെടുന്നു,” തിങ്കളാഴ്ച രാത്രി എബിസി ന്യൂസിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞു.
എന്തിനെങ്കിലും വേണ്ടി മുട്ടുകുത്തി നിന്ന് യാചിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡണ്ട് ആയിരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും നാറ്റോ അംഗത്വത്തെ പരാമർശിച്ച് സെലെൻസ്കി പറഞ്ഞു.
യുക്രൈൻ നാറ്റോയിൽ അംഗമാകുന്നത് ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നാറ്റോയുടെ വിപുലീകരണത്തെ രാജ്യത്തിന് നേർക്കുള്ള ഭീഷണിയായാണ് റഷ്യ കാണുന്നത്.
Most Read: എച്ച്എൽഎൽ ലേലം; സംസ്ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം







































