കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകുന്ദനെതിരെ യുവതി നൽകിയ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് ഉണ്ണി മുകുന്ദനെതിരെയുള്ള കേസ്.
2017 ഓഗസ്‌റ്റ് 23ന് ആണ് സംഭവമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വിയന്നയിൽ താമസക്കാരിയായ യുവതിയാണ് നടനെതിരെ പരാതി നൽകിയത്. അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നത്. അതേസമയം, കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസിൽ തുടർ നടപടികൾ രണ്ടു വർഷമായി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുക ആയിരുന്നു.
മജിസ്ട്രേറ്റ് കോടതിയാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹരജി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു. തനിക്കെതിരെ പരാതി നൽകിയ യുവതിയുടെയും സാക്ഷികളുടെയും മൊഴി പൂർണമായി രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഉണ്ണി മുകുന്ദൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
പരാതിക്കാരിയെ ക്രോസ് വിസ്‌താരം നടത്തുന്നതിന് ഇതുവരെയും അവസരം ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നും പ്രസ്‌തുത ഹരജിയിൽ ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉണ്ണി മുകുന്ദന്റെ കേസിൽ പ്രാഥമികമായി തെളിവുകൾ ഉണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ശരിവെച്ച എറണാകുളം സെഷൻസ് കോടതി പുനഃപരിശോധനാ ഹരജി തള്ളുകയായിരുന്നു.
Most Read: ‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ’; ‘ആലിംഗന ദിന’ത്തെ ട്രോളി വി ശിവൻകുട്ടി