മുംബൈ: വിവാദ പരാമർശവുമായി ‘ദി കേരള സ്‌റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ. വടക്കൻ കേരളത്തെ ഭീകരവാദ ശൃംഖലയുടെ താവളമാണെന്ന് പരാമർശിച്ചാണ് സംവിധായകൻ സുദീപ്‌തോ സെൻ രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണ കർണാടകയോട് ചേർന്ന് കിടക്കുന്ന കേരളത്തിന്റെ വടക്കൻ മേഖലകൾക്ക് എതിരേയാണ് സുദീപ്‌തോ സെൻ വിവാദ പരാമർശം നടത്തിയത്. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു വിവാദ പ്രസ്‌താവന.
‘കേരളത്തിലെ ഒരു ഭാഗം മനോഹരമാണ്. മറുഭാഗം ഭീകരവാദ ശൃംഖലകളുടെ താവളമാണ്. കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്. ആദ്യത്തേത് കളരിപ്പയറ്റും നൃത്തവും കായലുകളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്. രണ്ടാമത്തേത്, ദക്ഷിണ കർണാടകയോട് ചേർന്ന് കിടക്കുന്ന മലപ്പുറവും, കോഴിക്കോടും കാസർഗോഡും ഉൾപ്പെടുന്ന വടക്കൻ കേരളം ഭീകരവാദ ശൃംഖലയാണ്’- സുദീപ്‌തോ സെൻ വിമർശിച്ചു.
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത് മുതൽക്കുതന്നെ വിവാദം ഉടലെടുത്തിരുന്നു. കേരളത്തിലടക്കം സിനിമ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. 32,000 സ്‌ത്രീകളെ മതം മാറ്റി ഐഎസിൽ ചേർത്തെന്ന ടീസറിനെ തുടർന്നാണ് ‘ദി കേരള സ്‌റ്റോറി’ വിവാദത്തിലായത്. സിനിമയെ എതിർത്തും പിന്തുണച്ചും രാഷ്‌ട്രീയ പാർട്ടികൾ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
അതിനിടെ, വിവാദങ്ങൾക്കിടയിലും ‘ദി കേരള സ്‌റ്റോറി’ ഒമ്പത് ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ്. ചിത്രം ഇപ്പോൾ 113 കോടിയും കടന്ന് കുതിക്കുകയാണ്. മെയ് അഞ്ചിനാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ ഉൾപ്പടെ റിലീസ് ചെയ്‌തത്.
Most Read: ഇമ്രാൻ ഖാന്റെ ജാമ്യം മെയ് 31 വരെ നീട്ടി; അറസ്‌റ്റ് പാടില്ലെന്ന് കോടതി