ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ ജാമ്യം മെയ് 31 വരെ നീട്ടി ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവ്. മെയ് ഒമ്പതിന് മുൻപ് രജിസ്‌റ്റർ ചെയ്‌ത ഒരു കേസിലും ഇക്കാലയളവിൽ ഇമ്രാനെ അറസ്‌റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിന് കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്.
കോടതിയിൽ ഇമ്രാൻ ഹാജരായിരുന്നില്ല. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇമ്രാനെതിരെ നൂറിലധികം കേസുകളാണ് രാജ്യത്ത് രജിസ്‌റ്റർ ചെയ്‌തതെന്ന് പിടിഐ കോടതിയിൽ പറഞ്ഞു. ഈ കേസുകളുടെ എല്ലാ വിവരങ്ങളും വേണമെന്നും പിടിഐ കോടതിയിൽ ആവശ്യപ്പെട്ടു.
സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം രേഖകൾ ഹാജരാക്കുന്നതിനായി മെയ് 31 വരെ സമയം അനുവദിച്ചു. കേസിൽ തുടർവാദം മെയ് 31ന് കേൾക്കുമെന്നും കോടതി അറിയിച്ചു. നേരത്തെ, ഇമ്രാനെ അറസ്‌റ്റ് ചെയ്‌ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
Most Read: വീതം വെപ്പാണെങ്കിൽ ആദ്യ ടേം ലഭിക്കണം; നിലപാടിൽ ഉറച്ചു ഡികെ- തീരുമാനം നീളുന്നു