ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകാതെ ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ ഡികെ ശിവകുമാർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അനിശ്‌ചിതത്വം തുടരുന്നത്. മുഖ്യമന്ത്രി പദത്തിൽ വീതം വെയ്‌പ്പ് ഫോർമുല അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡികെ. എന്നാൽ, വീതം വെപ്പാണെങ്കിൽ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ഡികെ ശിവകുമാർ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെയുമായുള്ള ചർച്ചകൾക്ക് ശേഷം ഡികെ ശിവകുമാർ ഡെൽഹിയിൽ നിന്ന് മടങ്ങി. സോണിയ ഗാന്ധിയും ഓൺലൈൻ ആയി ചർച്ചകളിൽ പങ്കെടുത്തതായാണ് വിവരം. അതിനിടെ, സിദ്ധരാമയ്യ ഇന്ന് വൈകിട്ട് ബെംഗളൂരുവിലേക്ക് മടങ്ങാൻ നിശ്‌ചയിച്ചിരുന്നെങ്കിലും യാത്ര റദ്ദാക്കി. അന്തിമ തീരുമാനം വരുന്നതുവരെ നേതാക്കൾ ഡെൽഹിയിൽ തുടരും.
അതേസമയം, കർണാടക മുഖ്യമന്ത്രി പദത്തിൽ അനിശ്‌ചിതത്വം നീളുന്ന പശ്‌ചാത്തലത്തിൽ സത്യപ്രതിജ്‌ഞാ ഒരുക്കങ്ങൾ നിർത്തിവെച്ചു. സ്‌റ്റേജ് അടക്കമുള്ളവയുടെ നിർമാണം നിർത്തിവെച്ചു. രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് വക്‌താവ് റൺദീപ്‌സിങ് സുർജേവാല വ്യക്‌തമാക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് സുർജേവാല മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Most Read: എസ്എഫ്ഐയുടെ നേതൃത്വം ക്രിമിനലുകളുടെ കൈകളിൽ; വിഡി സതീശൻ