തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ് നടക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വം ക്രിമിനലുകളുടെ കൈകളിലാണെന്നും, സിപിഐഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ആര് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പ്രിൻസിപ്പൽ ഇത് ചെയ്‌തതെന്നും വിഡി സതീശൻ ചോദിച്ചു.
സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഇഷ്‌ടക്കാർക്ക് ചാർജ് കൊടുക്കുന്ന ഇൻചാർജ് ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി. കാട്ടാക്കട പ്രിൻസിപ്പലിനേയും സമ്മർദ്ദം ചെലുത്തിയവരെയും ഉൾപ്പെടുത്തി അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്‌ഥാനത്തേക്ക് മൽസരിച്ചു ജയിച്ച പെൺകുട്ടിക്ക് പകരം സംഘടനാ നേതാവിന്റെ പേര് തിരുകി കയറ്റിയെന്നായിരുന്നു പരാതി. ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി പകരം എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖിന്റെ പേരാണ് ഉൾപ്പെടുത്തിയത്. നടപടി വിവാദമായതോടെ പട്ടിക തിരുത്തി കോളേജ് രംഗത്തെത്തിയിരുന്നു.
വിശാഖിന്റെ പേര് ഒഴിവാക്കി സർവകലാശാലക്ക് കോളേജ് പ്രിൻസിപ്പൽ കത്ത് നൽകുകയും ചെയ്‌തു. സർവകലാശാലാ രജിസ്ട്രാർക്കാണ് കത്ത് നൽകിയത്. സംഭവത്തിൽ സിപിഐഎം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആൾമാറാട്ടത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എസ്എഫ്ഐ നൽകുന്ന വിവരം. കൗൺസിലറുടെ പേരുകൾ കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയപ്പോഴാണ് അനഘയുടെ പേര് മാറിയത്. കേരള സർവകലാശാല യൂണിയൻ ചെയർമാൻ പദവിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടന്നതെന്നാണ് ആരോപണം.
Most Read: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; പ്രഖ്യാപനം ഉടൻ- സത്യപ്രതിജ്‌ഞ നാളെ