പൊന്നാനി: കോവിഡ് പ്രതിസന്ധിയിൽ ഒരു മാസത്തോളമായി കടലിലിറക്കാതിരുന്ന ബോട്ടുകളുമായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച കടലിലിറങ്ങി ഞായറാഴ്ച തിരികെയെത്തിയപ്പോൾ വല നിറയേ വിപണിയിൽ വിറ്റഴിക്കാൻ പറ്റാത്ത പാരമൽസ്യങ്ങളാണ് തൊഴിലാളികൾക്ക് ലഭിച്ചത്. ഇന്ധനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിൽ മൽസ്യത്തൊഴിലാളികൾ നിരാശയിലാണ്. മാർക്കറ്റുകളിൽ വിൽക്കാൻ പറ്റാത്ത ഇത്തരം മൽസ്യങ്ങൾ പൊടിച്ചു വിൽക്കുന്ന കമ്പനികൾക്ക് കിട്ടിയ വിലക്ക് നൽകിയതോടെ കനത്ത നഷ്ടമാണ് ഇവർക്ക് ബാക്കിയായത്.
35 കിലോ തൂക്കം വരുന്ന മീൻകൊട്ടകൾ 300 രൂപ നിരക്കിലാണ് മംഗലാപുരത്തേക്ക് കയറ്റി അയച്ചത്. ഇതോടെ ഭൂരിഭാഗം ബോട്ടുകൾക്കും ഇന്ധനച്ചെലവ് പോലും തിരികെ ലഭിച്ചില്ല. വലിയ ബോട്ടുകൾക്ക് 50,000 രൂപയും ചെറിയ ബോട്ടുകൾക്ക് 20,000 രൂപയുമാണ് കടലിൽ പോയ് വരുന്നതിന്റെ ചെലവ്. വിലയില്ലാത്ത മൽസ്യവുമായി മടങ്ങേണ്ടി വന്നതോടെ അധ്വാനം പാഴായതിന്റെ ദുഃഖവും തൊഴിലാളികളെ അലട്ടുന്നുണ്ട്.
Malabar News: ‘ഇമ്മടെ കോഴിക്കോട്’; ഭക്ഷ്യ സുരക്ഷക്കായി പുതിയ പദ്ധതി
തീരക്കടലിൽ മൽസ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്ക് ആവശ്യത്തിന് മൽസ്യം ലഭിക്കാറുണ്ട്. എന്നാൽ, ആഴക്കടലിൽ പോകുന്ന ബോട്ടുകൾ പലപ്പോഴും ലാഭമില്ലാതെയാണ് മടങ്ങുന്നത്. ആഴക്കടലിലെ മൽസ്യലഭ്യതയിൽ കാര്യമായ ഇടിവുണ്ടെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. കൂടാതെ, കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്ന് ആഴ്ചകളോളം ജോലിയില്ലാതെ പിന്നീട് കടലിലിറങ്ങുമ്പോൾ ഒന്നും കിട്ടാതെ മടങ്ങേണ്ടി വരുന്നതും തൊഴിലാളികളെ ദുരിതത്തിലാക്കുന്നു.































