കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിനും വേണ്ടി പുതിയ പദ്ധതിയായ ‘ഇമ്മടെ കോഴിക്കോട്‘ ജില്ലയില്‍ ആരംഭിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.
ദേശീയ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായാണ് കോര്‍പറേഷന്‍ പരിധിയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തെ 150 ജില്ലകളിലാണ് മല്‍സരാടിസ്‌ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യ സുരക്ഷ, എൻഫോഴ്‌സ്‌മെൻറ് നടപടികള്‍ എന്നിവ കാര്യക്ഷമം ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മന്ത്രി ടിപി രാമകൃഷ്‌ണൻ പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇമ്മടെ കോഴിക്കോട്‘ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്‌തു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ലോഗോ പ്രകാശനം. കളക്‌ടർ സാംബശിവ റാവു, ഫുഡ് സേഫ്റ്റി അസിസ്‌റ്റന്റ് കമ്മീഷണര്‍ എം.ടി ബേബിച്ചന്‍, ഈറ്റ് റൈറ്റ് ചലഞ്ച് സംസ്ഥാന നോഡല്‍ ഓഫീസര്‍ പിസി സാബു എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ ഭക്ഷ്യ വസ്‌തുക്കളുടെ പരിശോധനകള്‍ കര്‍ശനമാക്കും, ഭക്ഷ്യ സംരക്ഷകര്‍ക്ക് പരിശീലനം നല്‍കും. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കോര്‍പറേഷന്‍ പരിധിയില്‍ എല്ലാ ഭക്ഷ്യ ഉല്‍പാദകര്‍ക്കും ലൈസന്‍സ് ലഭ്യക്കാനും പദ്ധതിയിലൂടെ സാധിക്കും.
Read Also: കരിപ്പൂര്‍ വിമാനദുരന്തം: സര്‍ക്കാരിന്റെ ആശ്വാസധനം ഇനിയും ലഭിച്ചില്ല