കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തീപിടിത്തം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫൊറൻസിക് പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. കാറിൽ നിന്ന് പെട്രോൾ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങളെ ബലപ്പെടുത്തുന്ന നിർണായക തെളിവുകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്.
കാറിന്റെ പുറംഭാഗത്ത് കാര്യമായ പരിക്കുകൾ ഇല്ലാത്തതും ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകൾ ഇല്ലാത്തതും ആദ്യഘട്ടം മുതൽ തന്നെ പോലീസിൽ സംശയം ജനിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല.
അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പോലീസിന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഒരു യുവതി പെട്രോൾ കാനുമായി നടന്നുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇത് മരിച്ച സോനയാണോ എന്നതിൽ സ്‌ഥിരീകരണമില്ല. ഈ യുവതി ആരാണെന്ന കാര്യത്തിൽ വ്യക്‌തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലിനെതിരെ സോനയുടെ കുടുംബം നേരത്തെ തന്നെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സംഭവത്തിൽ ആസൂത്രിതമായ തീവെപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവിൽ പോലീസ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. സോനയുടെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തും.
സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തുപോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്‌തുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് സോനയെ രജിൻ ലാൽ വന്നു വിളിച്ചുകൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ ചികിൽസയിലാണ്. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിൻസീറ്റിലാണ് സോന ഇരുന്നത്. പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്റെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നാണ് രജിൻ ലാലിന്റെ മൊഴി. ഇതെല്ലാം പരിഗണിച്ചു വിശദമായ അന്വേഷണത്തിലാണ് പോലീസ്.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറുമാസം ഗർഭിണിയായിരുന്നു.
Most Read| രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; ഒരാഴ്‌ചക്കിടെ ഇത് രണ്ടാം തവണ


































