കണ്ണൂർ: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗർ നിഹാദിനെതിരെ കണ്ണൂരിലും കേസ്. സ്‌ത്രീവിരുദ്ധ, അശ്‌ളീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ കണ്ണപുരം പോലീസ് തൊപ്പിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐടി ആക്‌ട് 67 ചുമത്തിയാണ് കണ്ണപുരം പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കണ്ണൂർ ചെറുകുന്ന് എടത്തട്ട പടിഞ്ഞാറേ പുരയിൽ ഹൗസിൽ പിപി അരുണാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്. നിലവിൽ വളാഞ്ചേരി പോലീസിന്റെ കസ്‌റ്റഡിയിലാണ് തൊപ്പി. ഇന്ന് പുലർച്ചെയാണ് പോലീസ് തൊപ്പിയെ കസ്‌റ്റഡിയിൽ എടുക്കുന്നത്. എറണാകുളത്തെ സുഹൃത്തിന്റെ ഫ്ളാറ്റിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
വളാഞ്ചേരിയിലെ കട ഉൽഘാടനത്തിൽ അശ്‌ളീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ തൊപ്പിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. ഇന്ന് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടി നൽകിയിരുന്നു. ഇതോടെയാണ് എറണാകുളത്തെത്തി പോലീസ് ഇയാളെ പിടികൂടിയത്.
Most Read: വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്




































