കൊച്ചി: ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയുടെ സെറ്റിൽ അവശിഷ്‌ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് സെറ്റ് നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരെന്ന് നാട്ടുകാർ. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. പ്‌ളാസ്‌റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്‌തുക്കൾ കൂട്ടിയിട്ട ഏഴ് മാലിന്യക്കൂനകളാണ് കത്തിയത്.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഏലൂരിൽ തയ്യാറാക്കിയ സെറ്റിലാണ് അവശിഷ്‌ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും ജീവനക്കാർ കേട്ടില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്‌തമാക്കി.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു പ്രദേശത്തെയാകെ പ്രതിസന്ധിയിലാക്കിയ സംഭവം. തൃക്കാക്കര, പറവൂർ, ആലുവ, ഏലൂർ, തൃപ്പുണിത്തുറ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകൾ എത്തി രാത്രിയാണ് തീ അണച്ചത്. വിഷപ്പുക ശ്വസിച്ച് നാട്ടുകാരും ദുരിതത്തിലായി. പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. സെന്റ് ആൻസ് സ്‌കൂൾ തൊട്ടടുത്താണ്. ഇന്നലെ സ്‌കൂളിന് അവധി ആയിരുന്നു. സ്‌കൂളിനോട് ചേർന്ന മഠത്തിൽ ഉണ്ടായിരുന്നവർ കനത്ത പുകയിൽ വലഞ്ഞു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!




































