തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, കേരളത്തിൽ രാഷ്‌ട്രീയ വിവാദം കത്തിക്കയറുന്നു. എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി.
സത്യം വളച്ചൊടിച്ചു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും രാജീവ് ചന്ദ്രശേഖർ സാമൂഹിക മാദ്ധ്യമത്തിലെ പോസ്‌റ്റിൽ വ്യക്‌തമാക്കി.
പോസ്‌റ്റിന്റെ പൂർണരൂപം
”ലൂസിഫർ കണ്ടിരുന്നു. എനിക്ക് അത് ഇഷ്‌ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്‌ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസിലായി.
ഒരു സിനിമയെ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ചു ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ തുടർച്ച ഞാൻ കാണുമോ? ഇല്ല. ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ ഞാൻ നിരാശനാണോ? അതെ”.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ






































