കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ക്രൂരമായ തൊഴിൽ പീഡനം നടന്നെന്ന് ആരോപണം. ക്രൂരത കാട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ നായ്ക്കൾക്ക് സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പെരുമ്പാവൂരിലെ അറയ്ക്കൽപ്പടിയിലുള്ള സ്ഥാപനത്തിലാണ് പീഡനം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രഷർ കുക്കർ, പാത്രങ്ങൾ, തേയില, കറിപൗഡർ പോലുള്ള വസ്തുക്കൾ എന്നിവ വീടുകളിൽ കയറി വിൽപ്പന നടത്തുന്നവരാണ് ജീവനക്കാർ.
ഇവർ ഓരോ മാസത്തേയും ടാർഗറ്റ് തികച്ചില്ല എന്ന പേരിലാണ് ക്രൂര പീഡനം. വിഷയത്തിൽ ഇടപെട്ട മന്ത്രി വി ശിവൻകുട്ടി ലേബർ ഓഫീസറോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂരിലാണ് സംഭവമെന്നും അവിടേക്ക് കാര്യങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും ലേബർ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പീഡനം നേരിടുന്നതായി കാണിച്ച് ഏതാനും പേരുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പെരുമ്പാവൂർ പോലീസ് വ്യക്തമാക്കി.
പെരുമ്പാവൂരിലെ മാറമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന കെൽട്രോ ഗ്രൂപ്പിന്റെ ജനറൽ മാനേജർ പീഡന പരാതിയെ തുടർന്ന് രണ്ടരമാസം മുൻപ് അറസ്റ്റിലായിരുനു. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി നൽകിയ പരാതിയിലാണ് വയനാട് സ്വദേശിയായ ഹുബൈൽ അറസ്റ്റിലാകുന്നതും ജാമ്യത്തിലിറങ്ങുന്നതും. ഈ കമ്പനി അന്നുമുതൽ അടച്ചിട്ടിരിക്കുകയാണെന്നാണ് വിവരം. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എന്ന് നടന്നതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
Most Read| പ്രധാനമന്ത്രി ശ്രീലങ്കയിൽ; പത്തോളം കരാറുകളിൽ ഒപ്പുവെച്ചു



































