തിരുവനന്തപുരം: നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് അഞ്ചംഗ സംഘത്തെ രൂപീകരിച്ച് സർക്കാർ. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി എപി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.
15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് തൽക്കാലം മാറ്റി നിർത്തില്ല. റിപ്പോർട് ലഭിച്ചശേഷം മാത്രം നടപടി മതിയെന്നാണ് തീരുമാനം.
ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനമായത്. കേസിൽ തെളിവുകൾ ഉണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ടീമിനെ അന്വേഷണ ചുമതല ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
ആലപ്പുഴ നിയുക്ത എംഎൽഎ എഡി. തോമസ് അടക്കമുള്ളവർക്കാണ് മർദ്ദനമേറ്റത്. ആലപ്പുഴയിൽ നടന്ന നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു പരാതി. സംഭവത്തിൽ നേരത്തെ അന്വേഷണം നടന്നിരുന്നു.
എന്നാൽ, ഈ അന്വേഷണം തൃപ്തികരമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, കേസിൽ പുനരന്വേഷണം വേണമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടു.
നവകേരള സദസ് വാഹനത്തിന് നേരെ കരിങ്കൊടി കാനയിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ലാത്തിയും കൈയും ഉപയോഗിച്ച് മർദ്ദിച്ചതായിരുന്നു വിവാദങ്ങൾക്ക് ആധാരം. എന്നാൽ, ഈ മർദ്ദനത്തെ പ്രതിഷേധക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം എന്നാണ് അന്ന് മുഖ്യമന്ത്രിയും ഭരണപക്ഷവും ന്യായീകരിച്ചത്. ഈ പ്രയോഗം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































