തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ.
പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. ഇവരെ പോലീസ് ആസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി.
25 വർഷമായി പിണറായി വിജയന്റെ ഗൺമാനാണ് ഇപ്പോൾ നടപടി നേരിട്ടിരിക്കുന്ന അനിൽ കുമാർ. സംഭവത്തിൽ എസ്ഐടി റിപ്പോർട് നേരത്തെ പോലീസ് ആസ്ഥാനത്ത് കൈമാറിയിരുന്നു. ഗുരുതര ചട്ടലംഘനമാണ് ഗൺമാൻമാർ നടത്തിയതെന്നും ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
2023 ഡിസംബർ അഞ്ചിന് വൈകീട്ട് നവകേരള സദസ് പരിപാടിക്ക് വന്ന മുഖ്യമന്ത്രിയുടെ ബസിന് മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡണ്ട് എഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗൺമാനും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു.
പിണറായിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരടക്കം നാലുപേർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ ലഭ്യമായിരുന്നിട്ടും ഇവർക്ക് ക്ളീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് മുൻപ് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയത്.
ഇത് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനരന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ തീരുമാനിച്ചത്. ഗൺമാൻ അടക്കമുള്ളവരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആലപ്പുഴ എസ്പി ആയിരിക്കെ ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































