തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാനായ അനിലിനെയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെയും ചോദ്യം ചെയ്യാനുള്ള നീക്കം തടഞ്ഞത് അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ. അജിത് കുമാറെന്ന് മൊഴി.
ഇരുവരെയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യനായിരുന്നു തീരുമാനം. തെളിവ് ശേഖരണത്തിനും അജിത് കുമാർ തടസം നിന്നെന്നും മൊഴി നൽകി. അഞ്ച് ഉദ്യോഗസ്ഥരാണ് അജിത് കുമാറിനെതിരെ മൊഴി നൽകിയത്. സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എഡിജിപി അജിത് കുമാറാണെന്നാണ് എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
കേസ് ഡയറി തിരുത്താൻ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും റിപ്പോർട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്നുതവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്ന റിപ്പോർട്ടാണ് തിരുത്തിയത്.
മുൻ ആലപ്പുഴ എസ്പി നൽകിയ റിപ്പോർട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായും പുതിയ അന്വേഷണത്തിൽ സംഘം കണ്ടെത്തുകയുണ്ടായി. അനിൽകുമാർ, സന്ദീപ്, വരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































