ന്യൂഡെൽഹി: രാജസ്‌ഥാനിലെ ദൗസയ്‌ക്ക് സമീപം ഡെൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിൽ സ്ളീപ്പർ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.30ഓടെയാണ് സംഭവം.
ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ളീപ്പർ ബർത്തിൽ കിടന്നിരുന്നവർ താഴേക്ക് വീണു. വീഴ്‌ചയിലാണ് രണ്ടുപേർ മരിച്ചത്. പൊള്ളലേറ്റാണ് അഞ്ചുപേർ മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ദൗസയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ യഥാർഥ കാരണം വ്യക്‌തമല്ല. എന്നാൽ, ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്ന് പോലീസ് സംശയിക്കുന്നു. അമിതവേഗതയിലാണ് ബസ് സഞ്ചരിച്ചതെന്ന വിവരവുമുണ്ട്. ഇതും അപകടത്തിന് ഇടയാക്കിയതായി കരുതുന്നു. അഗ്‌നിശമന സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































