മലപ്പുറം: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പ്രാഥമിക കണ്ടെത്തൽ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചുവെന്നും പൊള്ളാച്ചി ആർടിഒ സെഞ്ചഴിയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടസാധ്യത വർധിപ്പിക്കുന്ന മോശം കാലാവസ്‌ഥയോ കാഴ്‌ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ പറഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള സംഘം യാത്ര ചെയ്‌ത ടെമ്പോ ട്രാവലറാണ് വാൽപ്പാറ-പൊള്ളാച്ചി ചുരം റോഡിൽ അപകടത്തിൽപ്പെട്ടത്. ഏഴ് സ്‌ത്രീകളും ഒരു കുട്ടിയും ഉൾപ്പടെ ഒമ്പത് പേരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
17ന് വൈകീട്ട് 5.20നായിരുന്നു അപകടം. വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്‌ചയിലേക്കാണ് വാഹനം മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. ചുരത്തിലെ 13ആം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിലിടിച്ച് പലവട്ടം കീഴ്‌മേൽ മറിഞ്ഞാണ് ഒമ്പതാം വളവിലേക്ക് പതിച്ചത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നിരുന്നു.
പ്രധാനാധ്യാപിക പി. അജിത (54), അധ്യാപികരായ റംലത്ത് (52), സുഹറ (43), ആശ (41), അബ്‌ദുൽ മജീദ് (43), ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), സമീപ സ്‌കൂളിലെ അധ്യാപികയായ ഷക്കീന (37) എന്നിവരാണ് മരിച്ചത്.
മരിച്ച സാജിദയുടെ മകൻ ഷഹദീൻ (11), ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. ഇവരെ കൂടാതെ അപകടത്തിൽ നിസാര പരിക്കോടെ അത്‌ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മഹ്‌നീൻ എന്ന കുട്ടിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഷക്കീനയുടെ മകളാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































