കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ രണ്ട് ആൾജാമ്യം, കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കും, ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് ബിഎസ്. ബിന്ദുകുമാരിയാണ് ജാമ്യം അനുവദിച്ചത്. വടകര മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്കർ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
തെളിവ് നശിപ്പാക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പോലീസ് കോടതിയിൽ റിപ്പോർട് നൽകിയിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റി മുൻ അംഗവും സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ. കഴിഞ്ഞ 16നാണ് പ്രത്യേക അന്വേഷണ സംഘം ജിതിനെ അറസ്റ്റ് ചെയ്തത്.
കാഫിർ സ്ക്രീൻ ഷോട്ട് സന്ദേശം ഇരുന്നൂറിലേറെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ജിതിൻ വാട്സ് ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തിലൂടെ പങ്കുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കലാപാഹ്വാനത്തിനുള്ള ശ്രമം, തെളിവ് നശിപ്പിക്കൽ, പ്രേരണാകുറ്റം തുടങ്ങി മൂന്ന് വകുപ്പുകളാണ് ജിതിനെതിരെ ചുമത്തിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്ക്രീൻ ഷോട്ട് നിർമിച്ച ആളെ കണ്ടെത്താൻ സാധിച്ചില്ലെന്ന് പറഞ്ഞു അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വനത്തിന് പിന്നാലെ കുറ്റിയാടി എംഎൽഎ പാറക്കൽ അബ്ദുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ജിതിനാണ് ബ്രോഡ്കാസ്റ്റ് മെസേജിങ് വഴി വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിംമായും ഇടതു സ്ഥാനാർഥി കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്ക്രീൻ ഷോട്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

































