തിരുവനന്തപുരം: സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ബി പത്മകുമാറാനാണ് ചെയർമാൻ. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നഷ്ടത്തിന്റെ വക്കിലാണെന്നാണ് ഉടമകളുടെ വാദം.
പല റൂട്ടുകളിലും സർവീസുകൾ നിർത്തേണ്ട അവസ്ഥ വരെ എത്തിയെന്നും ഇവർ പറയുന്നു. ഇതോടെയാണ് വിഷയത്തിൽ ഗതാഗത വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. സ്വകാര്യ ബസുകൾക്ക് ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനുള്ള വഴികളും ഗതാഗത മന്ത്രി സിപി. ജോൺ മുന്നോട്ടുവെച്ചിട്ടുണ്ട്.
സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പതിപ്പിക്കുന്നതിനുള്ള അനുമതി നൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ ബസുടമകൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉടമകൾ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഗതാഗത നയം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
പ്രിയദർശിനി പദ്ധതി ഒരു സർക്കാർ പോളിസിയാണ്. അത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തുന്നതിനും, ഏതൊക്കെ മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളിൽ അവരുടെ റിപ്പോർട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ബസ് ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, തൽക്കാലം ബസുകൾ നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കുന്നില്ലെന്നും വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ബസ് ഉടമകളുടെ പ്രതിനിധികൾ അറിയിച്ചു.
പ്രിയദർശിനി സൗജന്യയാത്രയെ തുടർന്ന് വരുമാന നഷ്ടമുണ്ടായ ബസുകൾ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കണമെന്ന് മന്ത്രി മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗവും ബസ് സർക്കാർ തന്നെ തുറന്നുനൽകുന്നത്. കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പതിപ്പിക്കാനുള്ള അനുമതി നേരത്തെ ഉണ്ടായിരുന്നു. പ്രൈവറ്റ് ബസുകൾക്ക് ഇപ്പോഴാണ് ഈ അനുമതി ലഭിക്കുന്നത്.
Most Read| തമിഴ്നാട്ടിലെ ഗോവധ നിരോധനം; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി


































