കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് ഒമ്പത് ദിവസമായി.
മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വെച്ചായിരുന്നു കുട്ടി വീടുവിട്ടത്. ഈമാസം എട്ടാം തീയതി മുതലാണ് ശിവസൂര്യയെ കാണാതായത്.
സംസ്‌ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും കുട്ടി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. തലശ്ശേരി എസ്‌പി സ്‌ക്വാഡും ചൊക്ളി പോലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്.
സ്‌നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. പോലീസ് നായകൾ മണം പിടിച്ചു പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്ന് വീട്ടിൽ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
ഗെയിമിങ് പതിവായതിനെ തുടർന്നാണ് ശിവസൂര്യയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വയ്‌ക്കുന്നത്. ഗെയിമിങ് വഴി കുട്ടിക്ക് ചെറിയ തുകകൾ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി വീടുവിട്ടിറങ്ങിയ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അമ്മ മരിച്ച ശിവസൂര്യക്ക് അച്ഛൻ മാത്രമേ ഉള്ളൂ. 3000 രൂപയും രണ്ടു ജോഡി വസ്‌ത്രവും എടുത്താണ് ശിവസൂര്യ നാടുവിട്ടത്.
Most Read| പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ




































