ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും. ഡിസംബർ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഡെൽഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്‌റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും അറിയിച്ചു.
“കൃഷിയും ഗതാഗതവും ഒരച്ഛന്റെ രണ്ട് മക്കളെ പോലെയാണ്. ഭാരത് ബന്ദിന് 51 ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും,”- ഇന്ത്യാ ടൂറിസ്‌റ്റ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷൻ പ്രസിഡണ്ട് സതീഷ് സെഹ്‌റാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
അതേസമയം, കർഷകരാണ് തങ്ങളുടെ ബിസിനസിന്റെ വേരുകൾ എന്ന് ഡെൽഹി ചരക്ക് ഗതാഗത അസോസിയേഷൻ പ്രസിഡണ്ട് പർമിത് സിംഗ് ഗോൾഡി പറഞ്ഞു. തങ്ങളുടെ കർഷക സഹോദരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കര്‍ഷ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും തങ്ങൾ അവസാനിപ്പിക്കും. രാജ്യവ്യാപകമായി തങ്ങളുടെ ചരക്ക് വാഹനങ്ങൾ പണിമുടക്കുമെന്നായിരുന്നു എഐഎംടിസി പ്രസിഡണ്ട് കുൽതരാൻ സിംഗ് അത്വാൽ പറഞ്ഞത്.
കർഷകരുടെ ഭാരത് ബന്ദിന് വിവിധ രാഷ്‌ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ്, തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്), കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്), കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ്), റെവല്യൂഷണറി സോഷ്യലിസ്‌റ്റ് പാർട്ടി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ളോക്ക്, ആം ആദ്‌മി പാർട്ടി എന്നിവരാണ് പിന്തുണയുമായി രംഗത്തെത്തിയത്.
Related News: കർഷകർക്ക് പിന്തുണയുമായി റാഞ്ചിയിൽ ആർജെഡി, കോൺഗ്രസ് മാർച്ച്