റാഞ്ചി: പതിനൊന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ജാര്‍ഖണ്ഡിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഡെല്‍ഹിയുടെയും മറ്റ് അതിര്‍ത്തി പ്രദേശങ്ങളുടെയും പ്രാന്തപ്രദേശത്തുള്ള ബുറാരിയിലെ സന്ത് നിരങ്കരി സമാഗം മൈതാനത്തേക്ക് മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തി.
രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ് എന്നിവക്ക് പുറമെ മറ്റ് പാര്‍ട്ടികളും റാഞ്ചിയില്‍ കര്‍ഷകരെ പിന്തുണച്ച് പ്രതിഷേധിച്ചു. റാഞ്ചി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്നും റാഞ്ചിയിലെ ആല്‍ബര്‍ട്ട് എക്ക ചൗക്കിലേക്കാണ് പ്രകടനം നടത്തിയത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും സര്‍ക്കാര്‍ പ്രസ്‌താവനകള്‍ പരസ്‌പര വിരുദ്ധമാണെന്നും ആര്‍ജെഡി സംസ്‌ഥാന പ്രസിഡണ്ട് അഭയ് സിംഗ് പറഞ്ഞു. ‘ഈ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണ്. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കുക വഴി കര്‍ഷകര്‍ക്ക് വിപണിയില്‍ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കും എന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കര്‍ഷകന് മുംബൈയിലോ ഗുജറാത്തിലോ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുമോ? കേന്ദ്രസര്‍ക്കാര്‍ ഇടനിലക്കാര്‍ക്ക് വഴി തുറക്കുകയാണ്. അവരുടെ പ്രസ്‌താവന പരസ്‌പര വിരുദ്ധമാണ്’, അഭയ് സിംഗ് വ്യക്‌തമാക്കി.
അതേസമയം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തില്‍ കര്‍ഷക നേതാക്കളുമായി നടന്ന അഞ്ചാം ഘട്ട ചര്‍ച്ചകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രം ഡിസംബര്‍ 9ന് മറ്റൊരു യോഗം വിളിച്ചിരിക്കുക ആണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
Kerala News: 10 വർഷത്തിനിടെ 4 വീടുകൾ, വിദേശയാത്ര; സക്കീർ ഹുസൈനെതിരെ സിപിഎം റിപ്പോർട്ട്