കൊച്ചി: കളമശേരി മുൻ ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈനെതിരെ സിപിഎം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് വീടുകൾ വാങ്ങിയെന്നും 76 ലക്ഷം രൂപക്ക് അഞ്ചാമത് ഒരു വീടുകൂടി വാങ്ങാൻ നീക്കം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പാർട്ടിയുടെ അനുവാദം ഇല്ലാതെ വിദേശ യാത്ര നടത്തിയതായും എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
അനധികൃത സ്വത്തുസമ്പാദനത്തിന് സക്കീർ ഹുസൈനെതിരെ അന്വേഷണമാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും പരാതി ലഭിച്ചിട്ടുണ്ട്. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് സക്കീർ ഹുസൈനെതിരെ ഇഡിക്ക് പരാതി നൽകിയത്.
വ്യവസായിയെ തട്ടിക്കൊണ്ടു പോയതിലടക്കം പ്രതിയായ സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന വിഎ സക്കീർ ഹുസൈനെ അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
സക്കീർ ഹുസൈനെ തിരുത്തുന്നതിലും പിഴവ് ചൂണ്ടി കാണിക്കുന്നതിലും കളമശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായി. 2016ൽ പാർട്ടിയെ അറിയിക്കാതെ വിദേശ യാത്ര നടത്തി. ചോദിച്ചപ്പോൾ ദുബായിലേക്ക് ആണെന്നായിരുന്നു സക്കീർ ഹുസൈന്റെ മറുപടി. എന്നാൽ പാർട്ടി അന്വേഷണത്തിൽ ബാങ്കോക്കിലെക്കാണ് പോയതന്ന് വ്യക്‌തമായതായും റിപ്പോർട്ടിൽ പറയുന്നു.
Also Read: ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി നാളെയെടുക്കും