പനാജി: ഇന്ത്യയുടെ അൻപത്തിയൊന്നാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ആകെ 43 ചിത്രങ്ങൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. നാമനിർദേശം ലഭിച്ച 183 ചിത്രങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്.
23 ചിത്രങ്ങൾ ഫീച്ചർ (കഥാ ചിത്രങ്ങൾ) വിഭാഗത്തിലും, 20 എണ്ണം നോൺ ഫീച്ചർ (കഥേതര ചിത്രങ്ങൾ) വിഭാഗത്തിലുമാണ് ഇത്തവണ ഉൾപ്പെടുത്തിയത്. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും, ഒരു നോൺ ഫീച്ചർ ചിത്രവുമാണ് പട്ടികയിൽ ഉള്ളത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പട്ടിക പ്രഖ്യാപിച്ചത്.
പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്‘, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്‘, നിസാം ബഷീറിന്റെ ‘കെട്ട്യോളാണ് എന്റെ മാലാഖ‘, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ‘, മുഹമ്മദ് മുസ്‌തഫയുടെ ‘കപ്പേള‘ എന്നിവയാണ് ഫീച്ചർ വിഭാഗത്തിലേക്ക് പരിഗണിച്ച ചിത്രങ്ങൾ.
ഇതിൽ മുഖ്യധാരാ സിനിമ വിഭാഗത്തിലാണ് കപ്പേളയെ ഉൾപ്പെടുത്തിയത്. ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാ സ്വപ്‌നം പോലെ‘ എന്ന ചിത്രമാണ് നോൺ ഫീച്ചർ വിഭാഗത്തിൽ ഇടംപിടിച്ച ഏക മലയാള ചിത്രം.
ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‍കൃത ഭാഷാ ചിത്രം ‘നമോ‘, വെട്രിമാരൻ ചിത്രം ‘അസുരൻ‘, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത് നായകനായ നിതേഷ് തിവാരിയുടെ ചിത്രം ‘ചിച്ചോരെ‘ എന്നിവയും ഇന്ത്യൻ പനോരമയിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട്. ജനുവരി 16 മുതൽ 24 വരെയാണ് ഈ വർഷത്തെ ചലച്ചിത്ര മേള ഗോവയിൽ വെച്ച് നടക്കുന്നത്.
Read Also: ഓസീസിന് എതിരെ ഇന്ത്യക്ക് ദയനീയ തോൽവി; നാണക്കേടിന്റെ റെക്കോഡും സ്വന്തം