അഡ്‌ലെയ്‌ഡ്: നാണക്കേടിന്റെ റെക്കോർഡ് നേടിയ ഇന്ത്യക്ക് ഓസീസിനെതിരായ ആദ്യ ടെസ്‌റ്റിൽ ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ കുറിച്ചത്. ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 36 റൺസ് മാത്രമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരക്ക് സ്‌കോർ ബോഡിൽ ചേർക്കാൻ കഴിഞ്ഞത്.
പരിക്കേറ്റ മുഹമ്മദ് ഷമി റിട്ടയേർഡ് ചെയ്‌തു. 90 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് എളുപ്പത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ചുറി നേടിയ ജോ ബേൺസ് ഓസ്‌ട്രേലിയയെ വിജയ തീരത്തെത്തിച്ചു. ഒന്നാം ഇന്നിംഗ്‌സിൽ അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ടിം പെയ്‌നാണ് കളിയിലെ താരം. ഇതോടെ നാല് ടെസ്‌റ്റുകളുടെ പരമ്പരയിൽ ഓസീസ് മുൻപിലെത്തി.
രണ്ടാം ഇന്നിംഗ്‌സിൽ ഓപ്പണർ ഷായുടെ വിക്കറ്റ് നഷ്‌ടവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ഓസീസ് പേസർമാരുടെ ചൂടറിഞ്ഞ ഇന്ത്യൻ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മാർച്ച് നടത്തി. 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഹേസൽവുഡാണ് ഓസീസ് ബൗളർമാരിൽ മികച്ചു നിന്നത്. പാറ്റ് കമ്മിൻസ് നാല് വിക്കറ്റ് വീഴ്‌ത്തി.
Read Also: ടോവിനോയുടെ ‘ഒരു കുപ്രസിദ്ധ പയ്യൻ’ തെലുങ്കിലേക്ക്; മൊഴിമാറ്റിയെത്തും