ബ്രിസ്‌ബേൻ: ഓസീസിന് എതിരായ നാലാം ടെസ്‌റ്റിൽ ഒരു ദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. നാലാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്‌ടം കൂടാതെ നാല് റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമയും ഗില്ലുമാണ് ക്രീസിൽ.
രണ്ടാം ഇന്നിംഗ്‌സിൽ 294 റൺസ് നേടിയ ആതിഥേയർ 328 റൺസ് ഇന്ത്യക്ക് മുൻപിൽ വിജയലക്ഷ്യമായി ഒരുക്കിവെച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്‌റ്റീവ് സ്‌മിത്ത് അർദ്ധസെഞ്ച്വറി നേടി.ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് നേടി. സിറാജിന്റെ കന്നി നേട്ടമായിരുന്നു ഇത്. ഒപ്പം ശാർദുൽ താക്കൂർ നാല് വിക്കറ്റും നേടി. അഞ്ചാം ദിവസം മികച്ച പ്രകടനം കാഴ്‌ചവെച്ച് ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താനാവും ഓസീസ് ബൗളിംഗ് നിരയുടെ പദ്ധതി.
സമനില നേടിയാൽ പോലും ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യക്ക് സ്വന്തമാവും. എങ്കിലും ജയം നേടി പരമ്പര സ്വന്തമാക്കാനാവും ഇന്ത്യയുടെ ശ്രമം. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്താൻ ഇന്ത്യക്ക് ജയം കൂടിയേ തീരൂ. ഇരുടീമുകളും പൊരുതാനുറച്ച് ഇറങ്ങുന്ന സാഹചര്യത്തിൽ അഞ്ചാം ദിവസം ആവേശകരമാവും എന്നുറപ്പാണ്.
Read Also: സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സക്ക് തോൽവി; മെസിക്ക് ചുവപ്പ് കാർഡ്