സിഡ്‌നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ അവസാന മൽസരം നാളെ ഗാബയിൽ ആരംഭിക്കും. പരുക്ക് കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്ക് നാളെ ജയം അനിവാര്യമാണ്. ആദ്യ മൂന്ന് ടെസ്‌റ്റുകളിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുന്നതുകൊണ്ട് തന്നെ അവസാന മൽസരം വിജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാവും ഇരു ടീമുകളുടെയും ലക്ഷ്യം. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉറപ്പാക്കണമെങ്കിൽ ഇന്ത്യക്ക് ജയം കൂടിയേ തീരൂ.
മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ താരങ്ങളാണ് ടെസ്‌റ്റ് പരമ്പരക്കിടെ പരുക്കേറ്റ് ടീമിൽ നിന്നു പുറത്തായത്. ക്യാപ്റ്റൻ വിരാട് കോലി ആദ്യ ടെസ്‌റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ആദ്യ ടെസ്‌റ്റിലെ തോൽവിക്ക് ശേഷം മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ഇന്ത്യയെ രഹാനെയാണ് നയിക്കുന്നത്.
കഴിഞ്ഞ മൽസരത്തിൽ പരുക്കേറ്റ ആർ അശ്വിൻ കളിക്കുമോ എന്നതിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. ഋഷഭ് പന്ത് പരുക്ക് വെച്ചാണ് കളിക്കുന്നത്. അവസാന ടെസ്‍റ്റിൽ പേസർ ടി നടരാജൻ അരങ്ങേറുമെന്നാണ് സൂചന. ശർദ്ദുൽ താക്കൂർ, വൃദ്ധിമാൻ സാഹ എന്നിവർക്കും സാധ്യതയുണ്ട്. അശ്വിൻ കളിക്കുന്നില്ലെങ്കിൽ വാഷിംഗ്‌ടൺ സുന്ദർ ടീമിലെത്തും.
മറുഭാഗത്ത് ഓസീസും ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് ടെസ്‌റ്റുകളിൽ തിളങ്ങാതിരുന്ന സ്‌റ്റീവ് സ്‌മിത്ത് ഫോമിലേക്ക് ഉയർന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്. ഗാബയിലെ പിച്ചിൽ ഓസീസ് പേസർമാർ കൂടുതൽ ആക്രമണകാരികളാവും. പേസർമാരെ മുൻനിർത്തിയാവും ഓസീസ് മൽസരത്തിന് ഇറങ്ങുക.
Read Also: ‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്