ബാഴ്‌സലോണ: ബാഴ്‌സ പരിശീലക സ്‌ഥാനം ഏറ്റെടുത്ത ശേഷമുള്ള റൊണാൾഡ് കൂമാന്റെ കന്നിക്കിരീടം എന്ന മോഹം തകർത്ത് അത്ലറ്റികോ ബിൽബാവോ സ്‌പാനിഷ് സൂപ്പർ കപ്പ് കിരീടമുയർത്തി. ഫൈനലിൽ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബിൽബാവോ കിരീടത്തിൽ മുത്തമിട്ടത്. രണ്ട് തവണ ലീഡ് നേടിയിട്ടും അത് നിലനിർത്താനാവാതെ പോയ ബാഴ്‌സക്ക് അർഹിച്ച പരാജയം തന്നെയാണ് ഫൈനലിൽ നേരിടേണ്ടി വന്നത്.
പ്രതിരോധ നിരയുടെ നിലവാരക്കുറവ് ഒരിക്കൽ കൂടി പ്രകടമായ മൽസരത്തിൽ ബാഴ്‌സക്ക് വേണ്ടി അന്റോണിയോ ഗ്രീസ്‌മാൻ ഇരട്ട ഗോളുകൾ നേടി. ബാഴ്‌സ കുപ്പായത്തിലെ തന്റെ ആദ്യ ചുവപ്പ് കാർഡ് കണ്ട് ലയണൽ മെസി കളം വിട്ടതോടെ ബാഴ്‌സ പതനം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ ഇനാക്കി വില്യംസ് നേടിയ ഉജ്‌ജ്വല ഗോളിലാണ് ബിൽബാവോ ബാഴ്‌സയെ മറികടന്നത്.
ആദ്യ പകുതിയിൽ ജോർഡി ആൽബയും ലയണൽ മെസിയും അത്‌ലറ്റിക്കോ പ്രതിരോധം തുറന്നതിന് ശേഷം 40ആം മിനിറ്റിൽ ഗ്രീസ്‌മാൻ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു. എന്നാൽ രണ്ട് മിനിറ്റ് പോലും ലീഡ് കാത്തു സൂക്ഷിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞില്ല. ഓസ്‌കാർ ഡി മാർകോസിലൂടെയാണ് ബിൽബാവോ തങ്ങളുടെ ആദ്യ ഗോൾ നേടിയത്.
കളിയുടെ അവസാന നിമിഷങ്ങൾ വരെ ഒരു ഗോൾ ലീഡ് ഉണ്ടായിരുന്ന ബാഴ്‍സ അഞ്ച് മിനിറ്റിനിടയിൽ രണ്ട് ഗോൾ വഴങ്ങിയാണ് തോൽവി ഏറ്റുവാങ്ങിയത്. പ്രതിരോധ നിര അഴിച്ചു പണിയുന്നതിനെ കുറിച്ച് കൂമാനും സംഘവും തലപുകക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
Read Also: ‘അജഗജാന്തരം’ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവെച്ച് ടൊവിനോ