പാലക്കാട് : ജില്ലയിലെ താപനിലയിൽ ക്രമാതീതമായ ഉയർച്ച തുടരുന്നു. മുണ്ടൂർ ഐആർടിസിയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ താപനില 40.5 ഡിഗ്രിയായിരുന്നു. ജില്ലയിലെ നിലവിലത്തെ ശരാശരി താപനില 37.6 ഡിഗ്രി സെൽഷ്യസാണ്. പകൽ 11 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. കനത്ത ചൂടിൽ യാത്രക്കാരും ഉദ്യോഗസ്ഥരും വീട്ടുകാരും എല്ലാം ഉരുകിയൊലിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ജില്ലയിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുപ്പ് ജോലികളിലാണ്. ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിലാണ് ഇവർ തിരഞ്ഞെടുപ്പ് ജോലികൾ യഥാസമയം തീർക്കാൻ പാടുപെടുന്നത്. വേനൽ കടുത്ത സാഹചര്യത്തിൽ 2 തവണ മഴ ലഭിച്ചെങ്കിലും ചൂടിന് യാതൊരുവിധ കുറവും ഇതുവരെ ഉണ്ടായിട്ടില്ല. ചൂടിന് കാഠിന്യം കൂടിയതോടെ വീടിനകത്തും പുറത്തും അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ സമയം വെയിലേറ്റുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്നും, ഒപ്പം ധാരാളം ശുദ്ധജലം കുടിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം രാഷ്ട്രീയപ്പാർട്ടികളും, സ്ഥാനാർഥികളും ചൂടിനനുസരിച്ച് നിയന്ത്രിക്കാനും, ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിൽ ചൂടു കൂടി താപാഘാതത്തിനും സാധ്യത ഉള്ളതിനാൽ ജനലും വാതിലും തുറന്നു വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രത്യേകിച്ചും അടുക്കളയിൽ കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. അല്ലാത്ത സാഹചര്യത്തിൽ അടുക്കളക്കുള്ളിൽ ചൂട് ക്രമാതീതമായി ഉയർന്ന് അത്യാഹിതങ്ങൾ സംഭവിച്ചേക്കാം.
Read also : മലപ്പുറത്ത് ബഡ്സ് സ്കൂളിലെ സയൻസ് ലാബിൽ തീപിടുത്തം