കോന്നി: എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ. ദുർഭരണത്തിനും അടിച്ചമർത്തലുകൾക്കും എതിരായി ജനങ്ങൾ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കൈകൾ മുകളിലേക്ക് ഉയർത്തി ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ശരണ മന്ത്രം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. സാഹോദര്യത്തിന്റെയും ആത്മീയതയുടെയും മണ്ണിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുഃഖവെള്ളിയാഴ്ച്ച ദിനത്തിൽ യേശുവിന്റെ പീഡന അനുഭവങ്ങളേയും മോദി പ്രസംഗത്തിൽ സ്മരിച്ചു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എടുത്ത് പറഞ്ഞ മോദി, കവി പന്തളം കേരള വർമയേയും അനുസ്മരിച്ചു.
അടിയന്തരാവസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവർ ഒന്നിച്ച് വിദ്യാസമ്പന്നരായിട്ടുള്ള ആളുകൾ ബിജെപിക്കൊപ്പം ചേർന്ന് നടന്ന് കൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു.
എൽഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ഒന്ന് ദുരഭിമാനവും അഹങ്കാരവും മുഖമുദ്രയാക്കി പ്രവർത്തിച്ചു. എൽഡിഎഫിനെയും യുഡിഎഫിനെയും ഒരിക്കലും പരാജയപ്പെടുത്താനാവില്ല എന്ന അഹങ്കാരമാണ് ഇരുമുന്നണികൾക്കും. പണത്തോടുള്ള അത്യാർത്തിയാണ് രണ്ടാമത്തേത്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയുള്ള ഡോളർ, സോളാർ തുടങ്ങിയ തട്ടിപ്പുകളും അഴിമതികളും നാം കണ്ടു.
സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സർക്കാരുണ്ടെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മോദി പറഞ്ഞു. ആര് കൂടുതൽ അഴിമതി നടത്തുമെന്ന കാര്യത്തിൽ ഇരുമുന്നണികളും തമ്മിൽ അസൂയ വെച്ച് പുലർത്തുകയാണെന്നും മോദി പരിഹസിച്ചു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്തെ പ്രചാരണം റദ്ദാക്കി പ്രിയങ്ക ഗാന്ധി