മലപ്പുറം : ജില്ലയിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ താമസം വരുത്തുന്നതായി കർഷകർ. ഒരാഴ്‌ച മുൻപ് കൊയ്‌തെടുത്ത നെല്ലിന്റെ ജലാംശം പരിശോധിക്കാൻ അധികൃതർ എത്താത്തതും കർഷകർക്ക് ഇടയിൽ പ്രതിഷേധം ശക്‌തമാകാൻ കാരണമായിട്ടുണ്ട്. കൃഷിഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്‌തവരാണ് ഈ മേഖലയിൽ ഏറെപ്പേരും. അതിനാൽ തന്നെ കൊയ്‌തെടുത്ത നെല്ല് ഉണങ്ങാനും സംഭരിക്കാനും സ്‌ഥലമില്ലാത്ത അവസ്‌ഥയിൽ റോഡരികിലാണ് കർഷകർ നെല്ല് കൂട്ടിയിട്ടിരിക്കുന്നത്.
വേനൽ മഴ കൂടി എത്തിയതോടെ നെല്ല് നനഞ്ഞാൽ വീണ്ടും ഉണക്കേണ്ട അവസ്‌ഥ ഉണ്ടാകും. നിലവിൽ കർഷകർ ഒന്നിന് 50 മുതൽ 60 രൂപ വരെ പ്രതിദിന വാടകയിൽ എടുത്ത ടാർപോളിൻ ഉപയോഗിച്ചാണ് റോഡരികിൽ നെല്ല് ഉണക്കുന്നത്. അതിനാൽ തന്നെ നെല്ല് സംഭരണം വൈകുന്ന സാഹചര്യത്തിൽ കർഷകർക്ക് വാടക ഇനത്തിൽ വലിയൊരു തുക നഷ്‌ടമാകും.
സപ്ളൈകോ കിലോ 27.48 രൂപക്കാണ് കർഷകരിൽ നിന്നും നെല്ല് സംഭരണം നടത്തുന്നത്. മേഖലയിലെ പടവുകളിൽ കൊയ്‌ത്ത് ഒന്നിച്ചു നടന്നതിനാൽ തന്നെ നെല്ല് കയറ്റുന്നതിന് ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതും, പല നെല്ലിലും ജലത്തിന്റെ അംശം ഉള്ളതുമാണ് സംഭരണം വൈകുന്നതിന്റെ കാരണമെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.
Read also : രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് 2നകം നടത്തണം; ഹൈക്കോടതി