ന്യൂയോർക്ക്: അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ കുട്ടികളിലെ അസാധാരണ കരൾവീക്കം ഉയർത്തുന്ന ആശങ്ക ഏഷ്യയിലേക്കും. ജപ്പാനിലാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. രോഗകാരണം വ്യക്‌തമല്ലാത്തതാണ് ആശങ്കക്ക് കാരണമാകുന്നത്.
മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവയാണ് ഈ അജ്‌ഞാത കരൾവീക്കത്തിന്റെ ലക്ഷണങ്ങൾ. കൂടാതെ ഒരു മാസം മുതൽ 16 വയസ് വരെയുള്ളവരിലാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ ലോകത്തെ 12ലധികം രാജ്യങ്ങളിലായി 190ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 140 എണ്ണവും യൂറോപ്പിലാണ്. യുകെയിൽ മാത്രം 110 കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്‌തത്.
17 കുട്ടികളിൽ രോഗം ഗുരുതരമാകുകയും കരൾമാറ്റം വേണ്ടിവരികയും ചെയ്‌തു. ഒരു കുട്ടി ഈ അജ്‌ഞാത രോഗത്തെ തുടർന്ന് മരിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. സാധാരണ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ സാന്നിധ്യം രോഗികളില്‍ കണ്ടെത്തിയിട്ടില്ല.
Read also: ജില്ലയിലെ ആദ്യ മൊബൈൽ ഐസിയു കോട്ടത്തറയിൽ