കണ്ണൂർ: ഏറെ ജനത്തിരക്കും വാഹനക്കുരുക്കുമുള്ള ധനലക്ഷ്‌മി കവലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന സ്‌ഥിതിയാണിവിടെ. വ്യാഴാഴ്‌ച രാവിലെ 6.50ഓടെ ഇവിടെ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. തെക്കി ബസാറിൽനിന്ന് കണ്ണോത്തുംചാലിലേക്ക് പോവുകയായിരുന്ന കാറും കക്കാട് ഭാഗത്തുനിന്ന് താണയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽപ്പെട്ട കാറുകളിലൊന്ന് കീഴ്‌മേൽ മറിഞ്ഞു. സമീപത്ത് കണ്ണോത്തുംചാൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് കേടുപാടുകൾ പറ്റുകയും ചെയ്‌തു. വാഹനങ്ങളിൽ ഉണ്ടായിരുന്ന അഞ്ചുപേർ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. അതിരാവിലെ ആയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
തെക്കിബസാർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പ്രധാന പാതയിലെ തിരക്കൊഴിവാക്കി കണ്ണോത്തുംചാലിലേക്ക് പ്രവേശിക്കാൻ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത് ധനലക്ഷ്‌മി കവല റോഡാണ്. താണയിലെ ട്രാഫിക് സിഗ്‌നൽ മറികടന്ന് വാഹനങ്ങൾ ധനലക്ഷ്‌മി കവലയിലേക്ക് അമിത വേഗത്തിലെത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
സ്വകാര്യ ആശുപത്രി, ബിവറേജസ് കോർപ്പറേഷൻ ഔട്ട്‍ലെറ്റ് എന്നിവ പ്രവർത്തിക്കുന്നതിനാൽ കവലയിൽ മിക്കപ്പോഴും ജനത്തിരക്കാണ്. മീനും പച്ചക്കറിയുമുൾപ്പടെയുള്ള തെരുവുവിപണിയും സജീവം. വീതി കുറഞ്ഞ ഈ റോഡിൽ തന്നെയാണ് ഓട്ടോ സ്‌റ്റാൻഡും പ്രവർത്തിക്കുന്നത്.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ഇവിടെ ഹമ്പ് സ്‌ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ട് ഏറെക്കാലമായെങ്കിലും നടപടിയുണ്ടായിട്ടില്ല. ധനലക്ഷ്‌മി കവലയിൽ ആവർത്തിക്കുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ അടിയന്തരമായി സ്‌പീഡ് ബ്രേക്കർ സ്‌ഥാപിക്കണമെന്ന് കണ്ണോത്തുംചാൽ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Most Read: ‘നിലാവ്’ പാതിയിൽ മുടങ്ങി; തെരുവുകൾ ഇരുട്ടിൽ തന്നെ