വയനാട്: തെരുവുകളിൽ വെളിച്ചം എത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘നിലാവ്; പദ്ധതി പാതി വഴിയിൽ മുടങ്ങിയതോടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഗ്രാമപ്പഞ്ചായത്തിലെ 22 വാർഡുകളിൽ തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നതിനാണ് 2020ൽ ‘നിലാവ്’ പദ്ധതി ആവിഷ്‌കരിച്ചത്. ഇതുപ്രകാരം 1000 വിളക്കുകളാണ് സ്‌ഥാപിക്കേണ്ടത്.
മൊത്തം 31 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിൽ ഒന്നാംഘട്ടമായി 500 വിളക്കുകൾ കത്തിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചെങ്കിലും തെരുവുകളിൽ ഇതുവരെ വെളിച്ചം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഗ്രാമപ്പഞ്ചായത്തും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി നടപ്പാക്കേണ്ടത്. 22 വാർഡുകളിലുംകൂടി വിളക്കുകൾ സ്‌ഥാപിക്കുന്നതിന് 970 സ്‌ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ 54 വിളക്കുകൾ സ്‌ഥാപിച്ചതോടെ പദ്ധതി നിലച്ചു. വിളക്കുകൾ കത്തിക്കുന്നതിനും അണക്കുന്നതിനും കേന്ദ്രീകൃതമായ സ്ട്രീറ്റ് മെയിൻ സംവിധാനം ഏർപ്പെടുത്തണം. നിലവിൽ വകയിരുത്തിയ തുക ഇതിന് തികയില്ല. ഇതാണ് തെരുവുകൾ ഇരുട്ടിലാകാൻ കാരണം.
ബദൽ സംവിധാനം ഒരുക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം ലഭിച്ചിട്ടില്ല. വിളക്കുകൾ സ്‌ഥാപിക്കുന്നതിനുള്ള ഭൗതികസാഹചര്യം ഏർപ്പെടുത്തേണ്ട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വിചാരിച്ചാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ.
മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലെല്ലാം കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുണ്ട്. അട്ടമല, മുണ്ടക്കൈ, ചൂരൽമല, പുത്തുമല, തൊള്ളായിരം, മീനാക്ഷി, താഞ്ഞിലോട്, ചുളിക്ക, ചോലമല, എളമ്പലേരി, ചെമ്പ്ര, കുന്നമ്പറ്റ, ഓടത്തോട്, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ സന്ധ്യ മയങ്ങിയാൽ ആളുകൾ ഭയംകാരണം വീടുകളിൽനിന്ന് പുറത്തിറങ്ങാറില്ല. തെരുവുവിളക്കുകൾ കത്താത്തതിനാൽ വൈകിട്ട് ആറുമണി കഴിഞ്ഞാൽ തന്നെ മലയോര പ്രദേശങ്ങൾ ഇരുട്ടിലാവും.
Malabar News: ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി