ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്.
പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍ 271 പേരും നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തു.
അതേസമയം വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്‌തതിനാണ് ഒരാള്‍ പിടിയിലായത്. ഇപ്പോഴത്തെ നിബന്ധനകള്‍ പ്രകാരം കാറില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് ഒരുമിച്ച് യാത്ര ചെയ്യാൻ അനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല.
പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. കർശന പരിശോധന തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
Most Read: ഡെല്‍റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ അടച്ചിടും; ജാഗ്രതാ നിർദ്ദേശം